പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്, വോട്ടെണ്ണല്‍ 8 ന്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബര്‍ 8 നായിരിക്കും വോട്ടെണ്ണല്‍.പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 53 വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോണ്‍ഗ്രസ് എത്തുന്നതെന്ന സൂചനകള്‍ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. അതേസമയം സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എല്‍ ഡി എഫില്‍ നിന്നും പുറത്തുവരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാര്‍ട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കുകയാണ് സി പി എം. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കിക്കഴിഞ്ഞു.

ജെയ്ക് സി തോമസ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നത്. സഹതാപ തരംഗത്തിനിടക്കും രാഷ്ട്രീയമായി അത്ര മോശമല്ല പുതുപ്പള്ളിയെന്ന പൊതു വികാരത്തില്‍ ഊന്നിയാണ് സി പി എമ്മിന്റെ പ്രവര്‍ത്തനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ചുമതല തുടക്കത്തിലേ വീതിച്ച് നല്‍കിയിരിക്കുന്നത്.

Top