സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ജനകീയ ചർച്ചകൾ സംഘടിപ്പിക്കും

തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വിപുലമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രബിന്ദുവായ കുട്ടികളും ഈ പരിപാടിയുടെ ഭാഗമാകും.

രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിരമിച്ച അധ്യാപകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ടവര്‍ ഈ ജനകീയ ചര്‍ച്ചകളുടെ ഭാഗമാകേണ്ടതുണ്ട്.

കൂടാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സ്നേഹിക്കുന്ന അനേകമാളുകള്‍ സംസ്ഥാനത്തിന്റെ പുറത്ത് ജീവിക്കുന്നുണ്ട്. അവരെയും ഈ ചര്‍ച്ചകളുടെ ഭാഗമാക്കാന്‍ വിപുലമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും സജ്ജമാക്കും. ജനകീയ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ കൂടി പരിഗണിച്ചാവും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 രൂപീകരിക്കുക. കേരളത്തിലെ കുട്ടികളുടെ ഗുണമേന്മാ വിദ്യാഭ്യാസം മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ജ്ഞാനസമൂഹത്തിലൂടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

2022 ആഗസ്റ്റ് 23 ന് വൈകുന്നേരം 3.30 ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി.ശിവന്‍കുട്ടി ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടത്തും. ചർച്ചകളിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. വിശദമായ ചർച്ചകളിലൂടെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമാകാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top