കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്തിന് സാധ്യതയുണ്ടെന്ന് പി.ടി തോമസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ നിയമിച്ചത് സ്വാഗതാര്‍ഹമാണെന്ന് പി.ടി തോമസ് എംഎല്‍എ. ഗ്രൂപ്പിന് അതീതനായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിയിക്കേണ്ടത് സതീശനാണെന്നും പി.ടി.തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തന്റെ ഓരോ പ്രവര്‍ത്തനമേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സതീശന്‍. നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തന പരിചയമുണ്ടെന്നും തോമസ് വ്യക്തമാക്കി.

അഭിപ്രായരൂപീകരണത്തിന് ശേഷമുള്ള തീരുമാനമാണ് സതീശന്റെ നിയമനം. അതിന് തലമുറ മാറ്റമെന്ന് വേണമെങ്കില്‍ പറയാം. ഹൈക്കമാന്‍ഡാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. രമേശ് ചെന്നിത്തല തുടരണമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. താനടക്കമുള്ള മറ്റു ചിലരുടെ പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതിനൊപ്പം ഉറച്ച് നില്‍ക്കുക എന്നതാണ് നിലപാടെന്നും പി.ടി.തോമസ് പറഞ്ഞു.

കേരളത്തില്‍ ഏറ്റവും ശക്തമായി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. എന്നാല്‍ 2009 മുതല്‍ തനിക്ക് അത്തരമൊരു പ്രവര്‍ത്തനമില്ല. പാര്‍ട്ടിയെ വലിയ കുഴപ്പത്തിലേക്ക് ഗ്രൂപ്പിസം നയിക്കുമെന്ന വിശ്വാസത്തിലാണ് പിന്‍മാറിയത്. ഗ്രൂപ്പുകള്‍ക്കതീതമായിട്ടാണ് നില്‍ക്കുന്നതെന്ന് സതീശന്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കേണ്ട കാര്യമാണ്. അപ്പോള്‍ മാത്രമേ നമുക്കതിനെ വിലയിരുത്തനാകൂ’ പി.ടി.തോമസ് പറഞ്ഞു.

Top