‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും . .’ കേള്‍ക്കണം, റീത്ത് വെക്കരുത്; പി.ടി തോമസിന്റെ അന്ത്യാഭിലാഷങ്ങള്‍

കൊച്ചി: പി.ടി തോമസ് എംഎല്‍എയുടെ മൃതദേഹം കമ്പം തേനി വഴി ഇടുക്കിയിലെ ഉപ്പുതോടിലെത്തിച്ച് അദ്ദേഹത്തിന്റെ ആദ്യ കര്‍മ്മമണ്ഡലത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു കൊച്ചിയിലെത്തിച്ച് എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ടൗണ്‍ഹാളിലും തൃക്കാക്കര മണ്ഡലത്തില്‍ കാക്കനാട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.

തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിട്ടാണ് തൃക്കാക്കര എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ് യാത്രയായത്.

അസുഖം മൂര്‍ഛിച്ച ഘട്ടത്തില്‍ തന്നെ അന്ത്യാഭിലാഷങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ അദ്ദേഹം മറന്നില്ല. നവംബര്‍ 22ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അന്ത്യാഭിലാഷങ്ങള്‍ കേരഖയാക്കുകയായിരുന്നു.

വളരെ വ്യത്യസ്തമാര്‍ന്ന അന്ത്യാഭിലാഷങ്ങളാണ് പി.ടി തോമസ് പ്രകടിപ്പിച്ചിരിക്കുന്നു. മൃതദേഹം കൊച്ചി രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നും കണ്ണുകള്‍ ദാനം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരും തന്നെ മൃതദേഹത്തില്‍ റീത്ത് വെക്കരുത്.

അന്ത്യോപചാര സമയത്ത് വയലാറിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളില്‍ ഒന്നായ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്ന ഗാനം കേള്‍പിക്കണം. ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നും പി.ടി തോമസ് അന്ത്യാഭിലാഷ പട്ടികയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ ചടങ്ങുകള്‍ നടത്താനാണ് ബന്ധുക്കളുടെ ആലോചന.

പി.ടി.തോമസ് മുൻപ് എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖം കാണുക . . .

Top