കൊലപാതകത്തിലൂടെ ആനന്ദം ; ഒരു കുടുംബത്തിലെ 2 കുട്ടികളെ കൊന്ന് സൈക്കോ കില്ലര്‍

ലഖ്‌നൗ: ബന്ധുക്കളായ രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും മൂന്ന് പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്ത സൈക്കോ കില്ലര്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ എട്ടായിലെ ധര്‍മപുര്‍ സ്വദേശിയായ രാധേ ശ്യാമാണ്(30) പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ശ്യാമിനെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സഹോദരനായ വിശ്വനാഥ് സിങ്ങിനെ ഉറങ്ങുന്നതിനിടെയാണ് ശ്യാം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് രണ്ട് കൊലക്കേസുകളുടേയും കുറ്റം പ്രതി സമ്മതിച്ചത്.

മാത്രമല്ല, ആളുകളെ കൊല്ലുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയുടെ മൊഴി കേട്ട് അമ്പരന്ന് പോയെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ഇനി മൂന്ന് പേരെ കൂടി കൊലപ്പെടുത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ആളുകളെ കൊല്ലുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് ശ്യാമെന്നും എട്ടാ പൊലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ശ്യാം പിടിയിലായതോടെ ഫെബ്രുവരി നാലിനും ജൂണ്‍ ഒമ്പതിനും ഇവരുടെ കുടുംബത്തില്‍ നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. ശ്യാമിന്റെ മൂത്ത സഹോദരന്റെ മകനായ സത്യേന്ദ്ര(6)യാണ് ഫെബ്രുവരി നാലിന് കൊല്ലപ്പെട്ടത്. ശ്യാമിന്റെ ബന്ധുവിന്റെ മകനായ പ്രശാന്തിനെ(5) ജൂണ്‍ ഒമ്പതിനും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഈ രണ്ട് സംഭവങ്ങളിലായി ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഈ കേസിലെ പ്രതികള്‍ നിലവില്‍ ജയിലിലാണ്. എന്നാല്‍ പിടിയിലായ ശ്യാം കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതോടെ നേരത്തെ അറസ്റ്റിലായവര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. പിടിയിലായ ശ്യാമിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top