പിഎസ്എൽവി- സി 49 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട : കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം വിജകരം. പിഎസ്എൽവി സി 49 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി. സി 49 പറന്നുയർന്നത്.

 

പ്രതികൂല കാലാവസ്ഥക്കിടെയാണ് വിക്ഷേപണം നടന്നത്. അഞ്ച് മിനിറ്റോളം കൗണ്ട് ഡൗൺ നിര്‍ത്തിവയ്ക്കുന്ന അവസ്ഥയും ഉണ്ടായി. കനത്ത മഴയും ഇടിയും മൂലം 3 മണിക്ക് നടത്താനിരുന്ന വിക്ഷേപണം പത്ത് മിനിറ്റ് താമസിച്ചാണ് നടത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ തയ്യാറാക്കിയ വെ‍ർച്വൽ കണ്ട്രോൾ സെൻ്ററിൽ നിന്നായിരുന്നു സുരക്ഷാ പരിശോധനയമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്.

2020 ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. റിസാറ്റ് 2 ബിആർ2 എന്ന പേരിൽ അറിയപ്പെടുന്ന ഉപഗ്രഹം കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്. പ്രതികൂല കാലാവസ്ഥയിലും രാപ്പകൽ ഭേദമില്ലാതെ തെളിമയാര്‍ന്ന ചിത്രങ്ങൾ പകര്‍ത്താനാകും എന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. സുരക്ഷാ നിരീക്ഷണ കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താനാകും. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിപി.എസ്.എൽ.വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്.

Top