അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. പി.എസ്.എല്‍.വി -സി 51 റോക്കറ്റ് രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡില്‍നിന്നാണ് വിക്ഷേപിച്ചത്.

ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും 18 ചെറു ഉപഗ്രഹങ്ങളുമാണ് ദൗത്യത്തിലൂടെ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നത്. ആമസോണിയ 1 വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. മറ്റ് ചെറു ഉപഗ്രങ്ങള്‍ ഇന്ത്യന്‍ സമയം 12 20 ഓടെ ഭ്രമണപഥത്തിലെത്തും.

ഇതില്‍ ഒരു ഉപഗ്രഹമായ സതീഷ് സാറ്റില്‍ ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന ചെന്നൈ അധിഷ്ഠിത കമ്പനിയാണ് ഉപഗ്രഹത്തിന് പിന്നില്‍. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്.

 

Top