മെസി മങ്ങി,ഡി മരിയ മിന്നി; പി എസ് ജിക്ക് വിജയം

ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ജേതാക്കള്‍ ആയ ലില്ലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു പാരീസ് സെന്റ് ജര്‍മന്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ അടിച്ചു ആണ് പി.എസ്.ജി ജയം കണ്ടത്. ആദ്യ പകുതിയില്‍ തീര്‍ത്തും മോശമായി ആണ് പി.എസ്.ജി കളിച്ചത്. മറുപുറത്ത് ലില്ലി ആവട്ടെ തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ തുറന്നു. ആദ്യ മിനിറ്റില്‍ തന്നെ ബുറാക് യില്‍മാസിന്റെ ഒരു മികച്ച ഒരു ഇടന്‍ കാലന്‍ അടി പി.എസ്.ജി ഗോള്‍ കീപ്പര്‍ ഡോണരുമ രക്ഷിക്കുക ആയിരുന്നു.

കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയില്‍ പറ്റിയ പരിക്കും ആയി കളിക്കാന്‍ ഇറങ്ങിയ ലയണല്‍ മെസ്സിക്ക് തീര്‍ത്തും നിരാശജനകമായ മത്സരം ആയിരുന്നു ഇത്. മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാതിരുന്ന പൂര്‍ണമായും ശാരീരിക ക്ഷമത കൈവരിക്കാത്ത മെസ്സിയെ ആദ്യ പകുതിയില്‍ പോച്ചറ്റീന്യോ പിന്‍വലിച്ചു മാര്‍കോ ഇക്കാര്‍ഡിയെ കൊണ്ടു വരുന്നതും കണ്ടു.

ആദ്യ പകുതിയുടെ 31 മത്തെ മിനിറ്റില്‍ ജോനാഥന്‍ ഡേവിഡ് ആണ് ലില്ലിക്ക് നിര്‍ണായക മുന്‍തൂക്കം സമ്മാനിച്ചത്. യില്‍മാസിന്റെ മികച്ച ഒരു പാസില്‍ നിന്നു മികച്ച ഒരു ലില്ലി മുന്നേറ്റം ഡേവിഡ് ഗോള്‍ ആക്കി മാറ്റുക ആയിരുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കുന്ന പി.എസ്.ജിയെ കണ്ടെങ്കിലും ആദ്യം അപകടകരമായ മുന്നേറ്റം കാഴ്ച വച്ചത് ലില്ലി തന്നെയായിരുന്നു. അവസാന മിനിറ്റുകളില്‍ കൂടുതല്‍ അപകടകാരികള്‍ ആയ പി.എസ്.ജിക്ക് ആയി 74 മത്തെ മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്വീനോസ് ആണ് നിര്‍ണായക സമനില ഗോള്‍ കണ്ടത്തുന്നത്. മികച്ച ഒരു മുന്നേറ്റം നടത്തിയ ആഞ്ചല്‍ ഡി മരിയയുടെ ക്രോസില്‍ നിന്നു മികച്ച ഒരു ഷോട്ടിലൂടെയാണ് മാര്‍ക്വീനോസ് പി.എസ്.ജിയെ മത്സരത്തില്‍ ഒപ്പമെത്തിച്ചത്. സമനില ഗോള്‍ ലഭിച്ചതോടെ പി.എസ്.ജി കൂടുതല്‍ അപകടകാരികള്‍ ആയി.

90 മിനിറ്റിനു വെറും രണ്ടു മിനിറ്റ് മുമ്പ് അതിമനോഹരമായ ഒരു പി.എസ്.ജി ടീം ഗോളിലൂടെ ആഞ്ചൽ ഡി മരിയ പി.എസ്.ജിയുടെ രക്ഷകൻ ആയി അവതരിക്കുക ആയിരുന്നു. അതുഗ്രൻ ടീം മുന്നേറ്റത്തിനു ഒടുവിൽ ഡി മരിയ നൽകിയ പന്ത് തിരിച്ചു നൽകിയ നെയ്മറിന്റെ പാസിൽ നിന്നു ഡി മരിയ മികച്ച ഒരു ഷോട്ടിലൂടെ പി.എസ്.ജി ജയം ഉറപ്പിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ എതിരാളിയുടെ ഫൗളിൽ നിന്നു പരിക്കേറ്റു പിൻവലിക്കപ്പെട്ടു എങ്കിലും ജയം ഉറപ്പാക്കിയ ശേഷം മാത്രമാണ് ഡി മരിയ കളം വിട്ടത്. മധ്യനിരയിൽ റെനോറ്റ സാഞ്ചസ്, മുന്നേറ്റത്തിൽ യിൽമാസ്, പ്രതിരോധത്തിൽ ഫോന്റെ ഇങ്ങനെ മികച്ച പ്രകടനം ആണ് ലില്ലി പുറത്ത് എടുത്തത്. മത്സരത്തിൽ ഏറിയ പങ്കും അവർ മികച്ച ടീമും ആയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ കളി തിരിച്ചു പിടിച്ച പി.എസ്.ജി ജയം തട്ടിയെടുക്കുക ആയിരുന്നു. നിലവിൽ ലീഗിൽ പി.എസ്.ജി ഒന്നാമതും ലില്ലി പത്താം സ്ഥാനത്തും ആണ്.

Top