പി.എസ്.ജിക്ക് ആശങ്ക; നെയ്മറിന് വീണ്ടും പരിക്ക് , കളിക്കളം വിട്ടത് കണ്ണീരോടെ

സ്‌ട്രോസ്ബര്‍ഗിനെതിരായ ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ നെയ്മറിന് വീണ്ടും പരിക്ക്. കാല്‍പാദത്തിന് പരിക്കേറ്റ നെയ്മര്‍ കരഞ്ഞുകൊണ്ടാണ് കളിക്കളം വിട്ടത്. എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി വിജയം കണ്ടെങ്കിലും ഇതോടെ ആശങ്ക പരന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലും ഇത്തരത്തില്‍ കാല്‍പാദത്തിനേറ്റ പരിക്കാണ് നെയ്മറെ മാസങ്ങളോളം കളിക്കളത്തിന് പുറത്തിരുത്തിയത്.

സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തിനിടെ അവരുടെ മധ്യനിരതാരം മോതാസ് സെംസെമിയുടെ ടാക്കിളിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. മൂന്ന് തവണ സെംസെമി നെയ്മറിന്റെ കാലില്‍ ചവിട്ടി. അധികം വൈകും മുമ്പ് തന്നെ നെയ്മര്‍ കരഞ്ഞുകൊണ്ട് കളിക്കളം വിട്ടു. മത്സരം പി.എസ്.ജി. എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ലെങ്കിലും, ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ ക്ലബ് ആരാധകരും അധികൃതരും ആശങ്കയിലാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബാഴ്‌സെക്കെതിരായ മത്സരത്തില്‍ നെയ്മറിന്റെ കാല്‍പാദത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് റയല്‍ മഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമടക്കം സീസണിലെ അവശേഷിച്ച മത്സരങ്ങളെല്ലാം നെയ്‌മെറിന് നഷ്ടമായി. പിന്നീട് ലോകകപ്പിലാണ് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

Top