സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാര്‍; ഇ പി ജയരാജന്‍

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും, സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജന്‍. എന്നാല്‍ ഇതേവരെ അത്തരമൊരു ചര്‍ച്ചയ്ക്ക് സമരക്കാര്‍ തയ്യാറായിട്ടില്ല. സമരം തുടരാന്‍ ചിലര്‍ അവരെ പ്രേരിപ്പിക്കുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

അസാധ്യമായ ആവശ്യവുമായാണ് തിരുവനന്തപുരത്ത് പി എസ് സി സമരം നടക്കുന്നതെന്നും ബിജെപിയും കോണ്‍ഗ്രസും പന്തല്‍ കെട്ടി സമരം നടത്തുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള താല്പര്യം കൊണ്ടല്ലെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും പ്രതികരിച്ചു. നിലവിലെ സമരക്കാരുടെ ആവശ്യങ്ങള്‍ ഒന്നും പരിഹരിക്കാന്‍ സാധിക്കുന്നതല്ല. ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിനാവില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്. ഇരു വിഭാഗവും പരസ്പരം സഹായിക്കുന്ന നിലപാടാണ് ഇപ്പോള്‍ എടുക്കുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയില്‍ ഒരു വാക്കുപോലും ബിജെപിക്കെതിരെ സംസാരിക്കാത്തത് ഇതിനു തെളിവാണെന്നും കേന്ദ്രസര്‍ക്കാറിനെ നോവിക്കാതെ സംസാരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതിനെക്കുറിച്ചും മന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചു. സിപിഎമ്മിന് കലാകാരന്‍മാരോട് ബഹുമാനമാണുള്ളത്, ചില കലാകാരന്‍മാരുടെ തലയില്‍ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍ സലീം കുമാര്‍ അടക്കമുള്ള കലാകാരന്‍മാരോട് സിപിഎമ്മിന് എന്നും ബഹുമാനമാണെന്നും ഇ.പി പ്രതികരിച്ചു.

Top