പി എസ് സി സമരം; പൊലീസും യുവജന സംഘടനകളും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാനത്തും കോഴിക്കോടും പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട സമരത്തില്‍ യുവജന സംഘടനകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. കോഴിക്കോട് പൊലീസ് ലാത്തി വീശുകയും സ്ഥലത്ത് സംഘര്‍ഷം നടക്കുകയുമാണ്. പൊലീസും എംഎസ്എഫ് പ്രവര്‍ത്തരും തമ്മിലാണ് സെക്രട്ടറിയേറ്റിന് മുന്‍വശം ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് മുട്ടിലിഴഞ്ഞ് സമരം നടത്തി. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. ഇന്നലെ ശയന പ്രദക്ഷിണമടക്കമായിരുന്നു സമര രീതി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതല്‍ ശക്തമാകുകയാണ്. രാഷ്ട്രീയമല്ല, അര്‍ഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നതിനിടെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ പൊരിവെയിലത്ത് തളര്‍ന്നു വീണു. അവരെ ആംബുലന്‍സ് എത്തിച്ച് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, എംഎല്‍എമാരായ കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലില്‍ നിരാഹാരസമരം നടത്തുകയാണ്. ഇന്നലെയാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എംഎല്‍എമാര്‍ സമരപ്പന്തലിലെത്തി നിരാഹാരസമരം തുടങ്ങുകയായിരുന്നു.

 

Top