പി.എസ്.സിയെ പഴിചാരുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പിഎസ്‌സി പോലെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ കയറി പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. അത് തെറ്റെന്ന് തെളിയുകയും ചെയ്തു.എന്നിട്ടും പിഎസ്‌സി പോലുള്ള ഒരു സ്ഥാപനത്തെ എന്തിനാണ് പഴിചാരുന്നെതന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

യൂണിവേഴ്‌സിറ്റി കോളേജ് അക്രമണത്തിലെ പ്രതികള്‍ കോളേജില്‍ പിഎസ്‌സി പരീക്ഷ എഴുതി എന്ന് ആദ്യം പ്രചരിപ്പിച്ചു. പരാതി ഉന്നയിക്കാം പക്ഷെ വിശ്വാസ്യത തകര്‍ക്കരുത് .വിമര്‍ശനങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് . ഭരണഘടനാ സ്ഥാപനങ്ങളെ രാജ്യവ്യാപകമായി തകര്‍ക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് പിഎസ്‌സിക്ക് എതിരായ ആക്ഷേപമെന്നും പിണറായി വിജയന്‍ പറഞ്ഞു.

നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതല്‍ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പിഎസ്‌സി എന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,10000 നിയമനങ്ങള്‍ പിഎസ്‌സി വഴി നടന്നുവെന്നും 22000 തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. കുറ്റമറ്റ പ്രവര്‍ത്തനമാണ് പിഎസ്‌സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top