പി.എസ്.സി പരീക്ഷകള്‍ ഇനി മുതല്‍ രണ്ടു ഘട്ടമായി നടത്തും

തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പരീക്ഷകള്‍ ഇനി മുതല്‍ രണ്ട് ഘട്ടമായി നടത്തും. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവരാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുന്നതെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു.

അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക. പരീക്ഷാ രീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും അദ്ദേഹം പറഞ്ഞു.

പത്താംക്ലാസ്, പ്ലസ് ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്‌ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും.

സെപ്റ്റംബര്‍ മുതല്‍ നീട്ടിവെച്ച പരീക്ഷകള്‍ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Top