പി.എസ്.സി പരീക്ഷ തട്ടിപ്പ്; മൂന്ന് പൊലീസുകാര്‍ക്കെതിരെ പുതിയ കേസ്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ കൂടി ക്രൈംബ്രാഞ്ച് കേസെടുത്തു. എസ്.എ.പി. ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കോപ്പിയടിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ പോലീസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് ഇവര്‍ക്കെതിരേകേസ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷാസമയം ഗോകുല്‍ ഓഫിസിലുണ്ടായിരുന്നതായി തെളിയിക്കാനാണ് ഇവര്‍ കൃത്രിമമായി രേഖയുണ്ടാക്കിയത്. പരീക്ഷാത്തട്ടിപ്പ് കേസില്‍ നേരത്തെ പ്രതിയായ ഗോകുലിനെയും പുതിയ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പരീക്ഷാത്തട്ടിപ്പിന് സഹായിച്ച കൂടുതല്‍പേരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പിഎസ്സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ കോപ്പിയടിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയിരുന്നത്. ഇതില്‍ ശിവരഞ്ജിത്ത് കെഎപി 4 ബറ്റാലിയന്‍(കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനും, പ്രണവ് രണ്ടാം സ്ഥാനക്കാരനുമായിരുന്നു. പിഎസ്സി പിന്നീട് ഇരുവരെയും അയോഗ്യരാക്കി. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തിനു പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

കോപ്പിയടിക്കാന്‍ സഹായിച്ചതിനാണ് പോലീസുകാരനായ ഗോകുലിനെയും സഫീറിനെയും പിടികൂടിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ നസീമും ശിവരഞ്ജിത്തും കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയിരുന്നു.

Top