പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനവുമായി പി.എസ്.സി

തിരുവനന്തപുരം: പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം കൊണ്ടു വരാന്‍ പി.എസ്.സി തീരുമാനം. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നിര്‍ദേശം നല്‍കി. കെല്‍ട്രോണാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്.പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയിലേക്ക് പി.എസ്.സി മുന്നോട്ട് വന്നത്‌.

ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി കെല്‍ട്രോണുമായി പി.എസ്.സി ചര്‍ച്ചകള്‍ നടത്തി.ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടാണ് കെല്‍ട്രോണ്‍ നല്‍കിയത്.ഇതിന്റെ ആദ്യ പടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളും പ്രൊഫൈലിനെ ആധാറുമായി ബന്ധിപ്പിക്കണം.ഇതിനുള്ള ലിങ്ക് പി.എസ്.സി സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

നടക്കാനിരിക്കുന്ന കുറച്ച് ഉദ്യോഗാര്‍ത്ഥികളുള്ള പരീക്ഷകളില്‍ പുതിയ തിരിച്ചറിയില്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തും.വിജയകരമായാല്‍ എല്ലാ പരീക്ഷകളിലും ബയോമെട്രിക് തിരിച്ചറിയല്‍ ഏര്‍പ്പെടുത്താനാണ് പി.എസ്.സി ആലോചിക്കുന്നത്. ബയോമെട്രിക് തിരിച്ചറിയല്‍ നടത്തുന്നതില്‍ ബയോമെട്രിക് ഉപകരണങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇത് ഉപയോഗിക്കാന്‍ പ്രത്യേകം സാങ്കേതിക സംവിധാനമൊരുക്കണം. എന്നാലും ക്രമക്കേട് ഒഴിവാക്കാനും വിശ്വാസ്യത വീണ്ടെടുക്കാനും പുതിയ നടപടി കാരണമാകുമെന്നും പി.എസ്.സി പ്രതീക്ഷിക്കുന്നു.

Top