പിണറായിയുടെ മുട്ടുകാൽ ഒടിച്ചപ്പോൾ വാർത്ത കൊടുത്തത് ആർ.എസ്.എസ് ! !

കണ്ണൂര്‍: പിണറായി വിജയന്റെ മുട്ടുകാൽ അടിയന്തരാവസ്ഥക്കാലത്ത് തല്ലി ഒടിച്ചപ്പോള്‍ ആ വാര്‍ത്ത കൊടുത്ത ഏക പത്രം ആര്‍.എസ്.എസ് രഹസ്യ പത്രമായ കുരുക്ഷേത്ര ആയിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് കെ.ടി ജയകൃഷ്ണന്‍ ബലിദാന ദിനത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ നിയന്ത്രണത്തെകുറിച്ച് സംസാരിക്കാന്‍ ഇവിടെ ആരും ഇല്ലാതായിരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ ബി.ജെ.പി സമരം നിര്‍ത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്തെ പ്രതിഷേധം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം സംഘപരിവാര്‍ സംഘടനകളില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സമരം പുന:രാരംഭിക്കാന്‍ ബി.ജെ.പി നേതൃയോഗം തീരുമാനമെടുത്തിരുന്നത്. ഈ യോഗത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ശ്രീധരന്‍പിള്ള കണ്ണൂരില്‍ നിലപാട് വ്യക്തമാക്കിയത്.

നിലയ്ക്കല്‍ കേന്ദ്രീകരിച്ച് നിരോധനാജ്ഞ ലംഘിക്കാനും സംഘപരിവാര്‍ സംഘടനകള്‍ തിരുമാനിച്ചിട്ടുണ്ട്.

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഹര്‍ത്താല്‍ നടത്താനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.

ശബരിമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബി.ജെ.പി എം.പിമാരുടെ സംഘവും ഇതിനകം തന്നെ കേരളത്തില്‍ എത്തിയിട്ടുണ്ട്.

Top