അയ്യപ്പന് ചൈതന്യം നല്‍കേണ്ട തന്ത്രി വിശ്വാസ വഞ്ചന കാട്ടി; തുറന്നടിച്ച് എ.കെ ബാലന്‍

ak balan

കൊച്ചി: അയ്യപ്പന് ചൈതന്യം നല്‍കേണ്ട തന്ത്രി വിശ്വാസ വഞ്ചന കാട്ടിയെന്ന് മന്ത്രി എ.കെ ബാലന്‍. ശ്രീധരന്‍പിള്ളയുടെ തുറന്നു പറച്ചില്‍ വ്യക്തമാക്കുന്നത് ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും സംഘപരിവാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അനാവരണം ചെയ്യപ്പെട്ടെന്നും ഉള്ളിലുള്ളത് തുറന്നു പറയുന്ന ആളാണ് ശ്രീധരന്‍പിള്ളയെന്നും തങ്ങള്‍ ഒരേ ക്ലാസില്‍ ഇരുന്ന് പഠിച്ചവരാണെന്നും ഇനിയും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് എ.കെ ബാലന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്.

നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയെന്നുമാണ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.

Top