കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ; പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്ക് കേള്‍ക്കേണ്ട കാര്യം ബിജെപിക്കാര്‍ക്കില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള.

ശബരിമല വിഷയത്തില്‍ നിരാഹാരം ഇരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ കോടിയേരിയെക്കാള്‍ മുമ്പ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചയാളാണ്. അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ കോടിയേരി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. അതൊക്കെ അയാളുടെ വീട്ടില്‍ പോയി, തറവാട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ച, 30 വര്‍ഷം ജനപ്രതിനിധിയായിരുന്ന ആളാണ് ശിവരാജന്‍. ആരുമറിയാത്ത ഒരുത്തനെ പിടിച്ച് കിടത്തി എന്ന തരത്തില്‍ അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ശ്രീധരന്‍പിള്ള നിരാഹാരം ഇരിക്കാത്തതിനെ കുറിച്ചുള്ള കോടിയേരിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട കാര്യം ബിജെപിക്കാര്‍ക്കില്ല. ബിജെപിയെ ഉപദേശിക്കാനുള്ള ബാധ്യത അയാള്‍ക്കില്ല. കള്ളക്കച്ചവടം നടത്തുന്ന കുടുംബത്തില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. ഹര്‍ത്താല്‍ സമാധാനപരമായി നടത്താന്‍ അയ്യപ്പ കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. ബിജെപി അതിന് കലവറയില്ലാത്ത പിന്തുണ നല്‍കും. കൊലച്ചിരിയും കൊലച്ചതിയുമാണ് നേതാക്കള്‍ക്കുള്ളത്. ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top