തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് ചുമതലയേറ്റു

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് ചുമതലയേറ്റു. തന്റെ ആദ്യ ഉദ്യമം മണ്ഡലകാല പ്രവര്‍ത്തനങ്ങളായിരിക്കും. ക്ഷേത്രത്തിലെ ആയുധ പരിശീലന വിഷയത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ക്ഷേത്രം വിശ്വാസികളുടേതാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ദേവസ്വം ബോര്‍ഡിനെ ആധുനികവത്കരിക്കും. അന്യാധീനപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കുന്നത് പ്രധാന അജണ്ടയാണെന്നും പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് നിലവില്‍ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി ആര്‍ അനിലിനെതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

മണ്ഡലത്തിലെ പ്രശാന്തിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തോട ഇടഞ്ഞിട്ടാണ് പ്രശാന്ത് സിപിഐഎമ്മിലെത്തിയത്. കെപിസിസി സെക്രട്ടറിയായും സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top