കോവിഡില്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കും; കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ബന്ധുക്കളെ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ദില്ലി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ‘കൊവിഡിന്റെ രണ്ടാം തരംഗം ദില്ലിയെ ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികളാണ് അനാഥരായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാര്‍ഗമായ വ്യക്തി കൊവിഡ് മൂലം മരണപ്പെട്ടു.’ കെജ്‌രിവാള്‍ പറഞ്ഞു.

കൊവിഡ് മൂലം ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50000 രൂപയുടെ സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഏകവരുമാനമായിരുന്ന അംഗം മരിച്ച കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുള്ള കുടുംബത്തിനും എല്ലാ മാസവും സാമ്പത്തികമായി സഹായം നല്‍കാനാണ് തീരുമാനം. ദില്ലി സര്‍ക്കാരിന്റെ പ്രതിനിധികള്‍ അത്തരം കുടുംബങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അത്തരം കുടുംബങ്ങള്‍ക്കുള്ള സഹായം യാതൊരു വിധത്തിലും തടസ്സപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക മാത്രമല്ല, അവരുമായി ബന്ധം സ്ഥാപിക്കുക എന്നതും പദ്ധതി ലക്ഷ്യമാക്കുന്നതായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

 

Top