പാകിസ്ഥാനില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു; സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

pakisthanigirl

ലാഹോര്‍:പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

പഞ്ചാബ് പ്രൊവിന്‍സില്‍ ഇന്ത്യാ അതിര്‍ത്തിയില്‍ നിന്ന് മാറി കൗസര്‍ ഗ്രാമത്തിലാണ് സംഭവം. ജനുവരി നാലിന് ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊണ്ടുപോകുന്ന അജ്ഞാതന്റെ ദൃശ്യങ്ങള്‍ മാതാപിതാക്കാള്‍ സമൂഹ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്തിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായിരുന്നു. മാതാപിതാക്കള്‍ സൗദിയില്‍ തീര്‍ഥാടനത്തിന് പോയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നാലുപേരെ പിടികൂടിയിട്ടുണ്ട്. പോലീസിന്റെ അനാസ്ഥ സംബന്ധിച്ച പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൗസൂര്‍ നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് ജനം ഹര്‍ത്താല്‍ ആചരിച്ചു.

ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പോലീസിന്റെ വെടിയേറ്റാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പെണ്‍കുട്ടി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍സൂര്‍ അലി ഷാ പഞ്ചാബ് ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

Top