ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം ചെയ്തു

പത്തനംതിട്ട: ശബരിമലയില്‍ റിപ്പബ്ലിക് ചാനലിന്റെ വാഹനം പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ശബരിമലയില്‍ അവലോകന യോഗവും ആരംഭിച്ചു കഴിഞ്ഞു. നാല് വനിതാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്നാല്‍, ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ തള്ളി ബോര്‍ഡ് അംഗം രംഗത്തെത്തിയിരുന്നു. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും റിവ്യൂ ഹര്‍ജി ബോര്‍ഡ് പരിഗണിച്ചിട്ടില്ലെന്നും ബോര്‍ഡ് അംഗം പറഞ്ഞു. ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന പ്രസിഡന്റിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും സ്ത്രീ പ്രവേശനത്തില്‍ കോടതി വിധി നടപ്പാക്കുമെന്നും ബോര്‍ഡ് അംഗം പറഞ്ഞു.

നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.

Top