സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയവൻ എ.സിയുടെ കോളറിലും പിടിച്ചു ?

തിരുവനന്തപുരം: സിൽവലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ വിവാദത്തിലായ പോലീസുദ്യോഗസ്ഥനെതിരെ മുമ്പും പരാതികൾ.തിരുവനന്തപുരം കഴക്കൂട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശിയായ എം. ഷബീർ എന്ന സിവിൽ പോലീസുദ്യോഗസ്ഥൻ ഇതിന് മുമ്പ് സമാനമായ നിരവധി വിഷയങ്ങളിൽ സസ്പെൻഷനിലായ വ്യക്തിയാണ്. അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ചതാണ് ഇതിൽ ഏറ്റവും വിവാദമായ സംഭവം.

2019ലാണ് ഈ സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ഷബീറിനെ കഴക്കൂട്ടം പോലീസ് 2019 ജൂൺ ഏഴിന് കസ്റ്റഡിയിലെടുത്തിരുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷനിലെത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വകുപ്പുതല നടപടി നേരിട്ടിരുന്നു. ഇതിന്റെ പേരിൽ സസ്പെൻഷൻ കിട്ടി തിരികെ സർവീസിൽ കയറിയിട്ട് അധിക നാളായിട്ടില്ല.

2011ൽ കേബിൾ കണക്ഷന്റെ വാടക ചോദിച്ചെത്തിയ ആളെ ആക്രമിച്ച വിഷയത്തിലും ഷബീറിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുമ്പ പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച കേസുണ്ട്. ഇതേവർഷം തന്നെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മറ്റൊരാളെ ആക്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അഭിഭാഷകനെ മർദ്ദിച്ച കേസും ഇയാൾക്കെതിരെ ഉണ്ട്. ഇങ്ങനെ തുടർച്ചയായി അഞ്ച് സസ്പെൻഷൻ വാങ്ങിയ ഷബീറാണ് ഇന്നലെ സിൽവർലൈൻ വിഷയത്തിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ വിഷയത്തിൽ വീണ്ടും വിവാദത്തിലായത്.

ഇപ്പോൾ മംഗലപുരം പോലീസ് സ്റ്റേഷനിലാണ് ഷബീർ ജോലി ചെയ്യുന്നത്. സമരക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷയത്തിൽ ഷബീറിനെതിരെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ വിഷയത്തിലും സസ്പെൻഷൻ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.

സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കണിയാപുരം കരിച്ചാറയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോൺഗ്രസിന്റെ നേതൃത്വത്തിൽ കെറെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരും സംഘടിച്ചെത്തി തടഞ്ഞതിന് പിന്നാലെയാണ് പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. ഇതിൽ പരിക്കേറ്റ ജോയി എന്ന ആളെ മർദ്ദിച്ചത് ഷബീറാണ്. ബോധരഹിതനായിട്ടും ഷബീർ മർദ്ദനം തുടർന്നുവെന്നാണ് ഷബീറിനെതിരായ ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ ജോയി ഇപ്പോഴും ചികിത്സയിലാണ്

 

Top