പ്രതിഷേധം ശക്തം, നിലപാട് മാറ്റി വാട്സ്ആപ്പ്

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾ‌ക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാൻ സമയം നൽകും.

മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ് കമ്പനിയ്ക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല.

ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു. അതേസമയം പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്സാപ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

Top