പ്രതിഷേധം ശക്തമാക്കി സമരക്കാര്‍; സന്നിധാനത്ത് വീണ്ടും സ്ത്രീയെ തടഞ്ഞു

പമ്പ: സന്നിധാനത്ത് വീണ്ടും സത്രീയെ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചു പോയി. സ്ത്രീയ്ക്ക് 46 വയസേയുള്ളൂവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇവരുടെ പേര് ബാലമ്മ എന്നാണെന്നും ആന്ധ്രാ സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.

പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.പ്രതിഷേധം ശക്തമായതോടെ സ്ത്രീയ്ക്ക് ബോധക്ഷയമുണ്ടായിരുന്നു.തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ തിരിച്ചയച്ചു.

ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാവിലെയും ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ തിരിച്ചയിച്ചിരുന്നു.

ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കും 50 വയസില്‍ താഴെയാണ് പ്രായം. തുടര്‍ന്ന് സ്ത്രീകളെ പൊലീസ് ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റിയിരുന്നു. പ്രതിഷേധം അറിയാതെയാണ് എത്തിയതെന്ന് സ്ത്രീകള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ കരുനാഗപ്പള്ളി സ്വദേശി മഞ്ജുവിനും മല കയറാന്‍ സാധിച്ചില്ല.

കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് കഴിഞ്ഞ ദിവസം എത്തിയ മഞ്ജു. പതിനഞ്ച് കേസുകള്‍ മഞ്ജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്ക് മല കയറാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമാണ് നിലനില്‍ക്കുന്നത്. പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top