മെഡിക്കല്‍ പ്രവേശം ലഭിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

അരിയല്ലൂര്‍: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശം ലഭിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.

ആത്മഹത്യയില്‍ പ്രതിഷേധിച്ച് പെരമ്പല്ലൂര്‍, അരിയല്ലൂര്‍ മേഖലകളില്‍ ഒരു വിഭാഗം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ സംഘടനകള്‍ രംഗത്ത് വന്ന് ചെന്നൈയില്‍ പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല.

മാത്രമല്ല, ഇന്നലെ അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

അതേസമയം, അനിതയുടെ മരണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണ് ഉത്തരവാദികളെന്ന് പ്രതിപക്ഷം ആരോപിച്ചു.

അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ ഷണ്‍മുഖത്തിന്റെ മകള്‍ അനിതയാണ് മെഡിക്കല്‍ പ്രവേശം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. പ്ലസ് ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയ അനിത നീറ്റ് പരീക്ഷയ്‌ക്കെതിരെ മുന്‍പ്‌
സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Top