ഗുസ്തി താരങ്ങളുടെ പ്രധിഷേധം ; ബജ്രംഗ് പുണിയയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ചണ്ഡീഗഢ്: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനിടെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പുണിയയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച രാവിലെ ഹരിയാണയിലെ ജജറിലായിരുന്നു കൂടിക്കാഴ്ച. പ്രദേശത്തെ മറ്റ് പ്രമുഖ ഗുസ്തിക്കാരെയും അദ്ദേഹം സന്ദര്‍ശിച്ചു.

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി. എം.പി.യുമായ ബ്രിജ്ഭൂഷണിന്റെ അനുയായികളെ പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തതിനി പിന്നാലെ ബജ്രംഗ് പുണിയ തന്റെ പത്മശ്രീ തിരികെ നല്‍കിയിരുന്നു. വനിതാ ഗുസ്തിതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പുരസ്‌കാരവുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് പുണിയ പദ്മശ്രീ പതക്കം ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനുസമീപത്തെ നടപ്പാതയില്‍ ഉപേക്ഷിച്ചത്.

വിഷയത്തില്‍ പ്രതിഷേധിച്ച് ഗുസ്തിതാരം സാക്ഷി മാലിക്ക് ഇനി ഗുസ്തി വേദിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് പ്രധാനമന്ത്രിക്ക് കത്തും നല്‍കി. ഗുസ്തിക്കാരുടെ ദൈനംദിന കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പൂനിയ പ്രതികരിച്ചു. അദ്ദേഹം അല്‍പം ഗുസ്തി ചെയ്തതായും പുണിയ വ്യക്തമാക്കി.

Top