ഒരുമാസത്തിലേറെ നീണ്ട പ്രതിഷേധം; ഒടുവില്‍ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ച് കുടുംബം

ചിറ്റാര്‍: കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ച് കുടുംബം. ശനിയാഴ്ച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കും. ഒരു മാസത്തിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. ജൂലൈ 28-നാമ് വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സിബിഐ തീരുമാനിച്ചിരുന്നു. ഇതോടെ ശനിയാഴ്ച സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിലാണ് മത്തായിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കേസ് അന്വേഷിക്കുന്ന സിബിഐയുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. സിബിഐ നിര്‍ദേശിച്ച മൂന്ന് ഫൊറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്യും.

ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മത്തായിയുടേത് മുങ്ങിമരണമാണെന്നാണ് കണ്ടെത്തല്‍. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും ആദ്യപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും, ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തിയത്.

സര്‍ക്കാരും അനുകൂല നിലപാടെടുത്തതോടെ പത്തനംതിട്ട ക്രൈംബ്രാഞ്ചില്‍ നിന്ന് അന്വേഷണച്ചുമതല സിബിഐ ഏറ്റെടുക്കുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ മത്തായിയുടെ മൃതദേഹം വീണ്ടും ഇന്‍ക്വസ്റ്റ് നടത്തും. എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടും സിബിഐക്ക് കൈമാറും. വരും ദിവസങ്ങളില്‍ സിബിഐ അന്വേഷണ സംഘം ചിറ്റാറിലെത്തി തെളിവെടുപ്പ് നടത്തും. മത്തായിയുടെ ഭാര്യ ഷീബയുടെയും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥരുടേയും മൊഴിയെടുക്കും.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആരോപണവിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളര്‍ന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പി പി മത്തായി. മത്തായിയുടെ സംസ്‌കാരം നടത്തുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം കുടുംബവുമായി ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഓര്‍ത്തഡോക്‌സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. മൃതദേഹം സംസ്‌കരിക്കാതെയുള്ള പ്രതിഷേധം സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.

Top