പാരീസ്: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയമത്തിനെതിരേ ഫ്രാന്‍സിലെ തെരുവുകളില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച പാരീസിൽ നടന്ന റാലികൾക്കിടെ വ്യാപകമായി അക്രമസംഭവങ്ങളുണ്ടായി.ശനിയാഴ്ച റാലിക്കിടെ മുഖംമറച്ച കുറച്ചുപേർ കടകളുടെ ജനാലകൾ തകർക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു.
പോലീസിന്റെ ഫോട്ടോ പകർത്തുന്നത് നിയമവിരുദ്ധമാക്കുന്ന വ്യവസ്ഥയാണു ജനങ്ങളെ തെരുവിലിറക്കുന്നത്. പത്രസ്വാതന്ത്ര്യം വിലക്കുന്ന ഈ നിയമം പോലീസിന്റെ ക്രൂരതകൾക്കു മറയാകുമെന്ന് ആരോപിക്കപ്പെടുന്നു. വെള്ളക്കാരായ പോലീസുകാർ ഒരു കറുത്ത വംശജനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതു പ്രതിഷേധം ശക്തമാക്കാനിടയാക്കി.