തിരുവനന്തപുരം : ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്പെഷല്‍ ട്രെയിനുകൾ റദ്ദാക്കിയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയിൽവേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു.
എന്നാല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മതിയായ ട്രെയിൻ യാത്രക്കാരില്ലാത്തതിനാലാണ് സർവീസുകൾ നിർത്തിവക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം -എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുമാണ് യാത്രക്കാരുടെ കുറവിന്‍റെ പേരില്‍ നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം 25 ശതമാനത്തില്‍ കുറവായിരുന്നു. ട്രെയിന്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന്കാട്ടി റെയിൽവേ മന്ത്രിക്ക് എം.കെ രാഘവന്‍ എം.പി കത്തയച്ചു.