പ്രതിഷേധം; ആപ്പിളിന്റെ ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് വൈകിപ്പിച്ചു

വ്യക്തി സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അടുത്തിടെ പ്രഖ്യാപിച്ച ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് ആപ്പിള്‍ വൈകിപ്പിച്ചു. വെള്ളിയാഴ്ചയാണ് ആപ്പിള്‍ ഈ വിവരം അറിയിച്ചത്. പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് അഭിപ്രായം ശേഖരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ആപ്പിള്‍ പുതിയ ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഫോണുകളില്‍ നിന്നും കംപ്യൂട്ടറുകളില്‍ നിന്നുമായി ആപ്പിളിന്റെ ക്ലൗഡ് സ്‌റ്റോറേജില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ബാല പീഡന ചിത്രങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. ഇതിനായി ഉപഭോക്താക്കള്‍ അവരുടെ ഉപകരണങ്ങളില്‍ നിന്ന് ആപ്പിള്‍ ഐക്ലൗഡിലേക്ക് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ പരിശോധിക്കും.

ബാല പീഡന ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനെന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ സംവിധാനം സര്‍ക്കാര്‍ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ഏതെല്ലാം ഉള്ളടക്കങ്ങളാണ് ആപ്പിള്‍ നിരീക്ഷിക്കുന്നത് എന്ന് പുറത്തുനിന്നൊരു ഗവേഷകന് അറിയാനാവില്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനെതിരെ വിവിധ അവകാശ സംഘടനകളില്‍ നിന്ന് വിമര്‍ശനം ശക്തമായിരുന്നു. ആപ്പിള്‍ ജീവനക്കാര്‍ പോലും ഇതിനെതിരെ രംഗത്തുവരികയുണ്ടായി. എന്നാല്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സുരക്ഷാ ഗവേഷകരെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് കൂടുതല്‍ സമയം വേണമെന്നാണ് ആപ്പിള്‍ പറയുന്നത്. ഈ ബാലസുരക്ഷാ ഫീച്ചര്‍ അനിവാര്യമായതിനാല്‍ തന്നെ വിമര്‍ശനം ഉന്നയിച്ച എല്ലാവരില്‍ നിന്നും അഭിപ്രായം ശേഖരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്.

Top