വെനിസ്വേലയില്‍ മദൂറോക്കെതിരെ പ്രതിഷേധം ശക്തമാവുന്നു ; വെടിവയ്പില്‍ രണ്ട് മരണം

വെനിസ്വേല: ബ്രസീലുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ ഉത്തരവിട്ടതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ട് പേര്‍ മരിയ്ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിദേശ സംഘടനകള്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത് തടയാനാണ് മദൂറോ ബ്രസീല്‍ അതിര്‍ത്തി അടച്ചത്. അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നാടകമാണ് സഹായമെത്തിക്കലെന്നാണ് മദൂറോയുടെ ആരോപണം. കൊളംബിയയുമായുള്ള അതിര്‍ത്തി അടക്കുന്നതും പരിഗണനയിലാണ്.

അമേരിക്കയും കൊളംബിയയും വെനസ്വേലക്ക് അയച്ച സാധനങ്ങള്‍ അതിര്‍ത്തി നഗരമായ കുകുട്ടയില്‍ കെട്ടികിടക്കുകയാണ് ഇപ്പോഴും. എന്നാല്‍ രാജ്യത്ത് പറയത്തക്ക പ്രതിസന്ധിയൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് മദൂറോയുടെ വാദം.

സാമ്പത്തിക പ്രതിസന്ധി കാരണം ഭക്ഷണവും മരുന്നുംപോലും ദുര്‍ലഭമായ വെനിസ്വേലയില്‍ നിന്ന് 30 ലക്ഷം പേര്‍ പലായനം ചെയ്തു എന്നാണ് യുഎന്‍ കണക്ക്.

അതേസമയം രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാനായി അന്താരാഷ്ട്ര സഹായമെത്തിക്കാന്‍ വെനസ്വേലയില്‍ പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ മുമ്പ് വ്യക്തമാക്കിയിരുന്നു.

പ്രത്യേക പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിയന്‍ നേതാക്കളുമായി ഗെയ്ദോയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.

Top