ഭൂചലനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രിയുടെ നിര്‍ദേശം

chandrasekharan

തിരുവനന്തപുരം: അടൂര്‍, മാവേലിക്കര പ്രദേശങ്ങളിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഭൂചലനത്തിന്റെ കാരണങ്ങള്‍ അടക്കം ശാസ്ത്രീയമായി പഠിച്ചു ദുരന്ത പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ അഥോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് എന്നീ മേഖലകളിലാണ് ഭൂചലനം ഉണ്ടായതായി സംശയിക്കുന്നത്.

രാവിലെ പത്തരയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ചില വീടുകളില്‍ വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

Top