മുഹമ്മദ് നബിയെ അപമാനിച്ചു; യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചു. മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ വെട്ടിയതെന്നാണ് പ്രതി പറയുന്നത്. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 20 കാരനെ പൊലീസ് വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പ്രതിയായ ലരേബ് ഹാഷ്മി (20) ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടര്‍ ഹരികേഷ് വിശ്വകര്‍മയുമായി(24) വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഹാഷ്മി ഒരു ക്ലാവര്‍ ഉപയോഗിച്ച് വിശ്വകര്‍മയെ ആക്രമിക്കാന്‍ തുടങ്ങി. വിശ്വകര്‍മയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട ഹാഷ്മി കോളജ് ക്യാമ്പസില്‍ കയറി ഒളിക്കുകയും. പിന്നീട് കോളജിനുള്ളില്‍ വെച്ച് കുറ്റസമ്മത വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ബസ് കണ്ടക്ടര്‍ ദൈവനിന്ദയും മുഹമ്മദ് നബിയെ അപമാനിച്ചുവെന്നും പ്രതി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേരുകള്‍ പ്രതി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

പ്രയാഗ്രാജ് പൊലീസ് ഹാഷ്മിയെ കോളജിനുള്ളില്‍ നിന്ന് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കാന്‍ ഇയാളെ സംഭവസ്ഥലത്ത് എത്തിച്ചു. ഇതിനിടെ ഇയാള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പ്രയാഗ്രാജിന്റെ യമുനാനഗര്‍ ഏരിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) അഭിനവ് ത്യാഗി പറഞ്ഞു. പൊലീസ് നടത്തിയ തിരിച്ചടിയില്‍ ഇയാള്‍ക്ക് കാലിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top