മതവിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോഡ്: കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തത്. കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനില്‍ ആന്റണിയെ കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.

ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ അനില്‍ ആന്റണിയുടെ കുറിപ്പ്. എന്നാല്‍ വീഡിയോയുടെ വസ്തുത പുറത്തുവന്നതോടെ അനില്‍ എയറിലായി. രൂക്ഷ വിമര്‍ശനമാണ് അനിലിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ ലഭിക്കുന്നത്. സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് പതിവായതോടെ ബസ് തടഞ്ഞ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് വീഡിയോയിലുണ്ടായിരുന്നത്. കാസര്‍കോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌ക്കര നഗറിലാണ് സംഭവം നടന്നത്.

വിദ്യാര്‍ത്ഥിനികളാണ് ബസ് തടഞ്ഞത് ചോദ്യം ചെയ്ത ഒരു സ്ത്രീയുമായുള്ള വാക്ക് തര്‍ക്കമാണ് ദൃഷ്ടലാക്കോടെ അനില്‍ അടക്കം നിരവധി സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വ്യാപകമായി കേരളത്തിനെതിരെ പ്രചരിപ്പിച്ചത്. വിദ്യാര്‍ത്ഥിനികള്‍ ഭൂരിഭാഗം പേരും പര്‍ദ്ദ ധരിച്ചവര്‍ ആയത് കൊണ്ട് തന്നെ വര്‍ഗീയ ചുവയോടെയുള്ളതായിരുന്നു പ്രചാരണം.

ഇത് ആദ്യമായല്ല വര്‍ഗീയ ചുവയുള്ള വ്യാജ വിവരം പങ്കുവച്ച് അനില്‍ എയറിലാവുന്നത്. സെപ്തംബറില്‍ കൊല്ലത്ത് സൈനികന്റെ പുറത്ത് പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തിലും അനിലിന്റെ പ്രതികരണം തെറ്റിധരിപ്പിക്കുന്നതായിരുന്നു. സംസ്ഥാനത്തെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്നും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ചില ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നുവെന്നുമായിരുന്നു അനിലിന്റെ കുറിപ്പ്.

Top