പ്രമുഖ ഹോളിവുഡ് സംവിധായകനായ വുള്‍ഫ്ലാങ് പീറ്റേഴ്‍സണ്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. പാൻക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് അഞ്ജലിസിലെ വീട്ടില്‍ വെച്ചായിരുന്നു വുള്‍ഫ്ലാങ് പീറ്റേഴ്സണിന്റെ അന്ത്യം.
ജര്‍മനിയിലെ എംഡെനിൽ 1941 മാര്ച്ച് 14നാണ് വുള്‍ഫ്ലാങ് പീറ്റേഴ്‍സണ്‍ ജനിച്ചത്. അദ്ദേഹത്തെ ആദ്യം പ്രേക്ഷക ശ്രദ്ധയിലേക്ക് എത്തിച്ച ചലച്ചിത്രം രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ജർമ്മൻ നാവിക കപ്പലിൽ കുടുങ്ങിയ ആളുകളുടെ കഥ പറഞ്ഞ ‘ദസ് ബൂട്ടാ’ണ്. 1981ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അതുവരെ നിര്‍മിച്ച ജര്‍മൻ സിനിമകളില്‍ ഏറ്റവും ചെലവേറിയതായിരുന്നു ‘ദസ് ബൂട്ട്’. ആറ് അക്കാദമി അവാര്‍ഡ് നോമിനേഷനുകൾ ലഭിച്ചു. മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളില്‍ വുള്‍ഫ്ലാങ് പീറ്റേഴ്‍സണ് തന്നെയായിരുന്നു നോമിനേഷൻ.
ഹോളിവുഡില്‍ ഒട്ടേറെ വ്യത്യസ്‍തമായ ചിത്രങ്ങള്‍ വുള്‍ഫ്ലാങ് പീറ്റേഴ്സണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. ക്ലിക്ലിന്റ് ഈസ്റ്റ് വുഡ് അഭിനയിച്ച ‘ഇന്‍ ദ ലൈന്‍ ഓഫ് ഫയര്‍’ അവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. എബോള പൊട്ടിപ്പുറപ്പെട്ടതിനെ അടിസ്ഥാനമാക്കിയുള്ള ‘ഔട്ട് ബ്രേക്ക്’ ആഗോളശ്രദ്ധ നേടി. ബ്രാഡ് പിറ്റ് നായകനായ ‘ട്രോയ്’ ലോകമെമ്പാടും ആരാധകരെ നേടി.
‘വണ്‍ ഓര്‍ ദ അദര്‍ ഓഫ് അസ്’, ‘ദ നെവര്‍ എൻഡിംഗ് സ്റ്റോറി’, ‘എനിമി മൈൻ’, ‘ഷാള്‍ട്ടേര്‍ഡ്’, ‘ഇൻ ദ ലൈൻ ഓഫ് ഫയര്‍’, ‘എയര്‍ ഫോഴ്‍സ് വണ്‍’ തുടങ്ങിയവയാണ് മറ്റ് പ്രമുഖ ചിത്രങ്ങള്‍. നടി ഉര്‍സുല സീഗുമായിട്ടായിരുന്നു വുള്‍ഫ്ലാങ് പീറ്റേഴ്‍സണിന്റെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 1978ല്‍ സഹ സംവിധായിക മറിയ ബോര്‍ഗെലിനെ വിവാഹം കഴിച്ചു.