നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു. അഭിമുഖത്തിനിടെ ഓൺലൈൻ അവതാരക അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താൽക്കാലികമായി വിലക്കിയത്. അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

പരാതിക്കാരുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് നടന്റെ ഹർജി ഹൈക്കോടതി പരി​ഗണിച്ച് കേസ് റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പ് അവതാരകയോട് പറഞ്ഞതോടെ, അത് അംഗീകരിക്കുന്നതായി അവതാരക നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു.

ശ്രീനാഥ് നേരില്‍ കണ്ട് സംസാരിച്ചെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ ആരോപിച്ചത്. മരട് പൊലീസിനും വനിതാ കമ്മീഷനും അവതാരക പരാതി നല്‍കിയിരുന്നു.

Top