വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ്; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍ എന്നിവിടങ്ങളില്‍ വീണ്ടും സംഘര്‍ഷം. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്.സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഗോക്കല്‍ പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരുവിഭാഗം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഒരു ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ഷഹീന്‍ബാഗ് സമരത്തെ പിന്തുണച്ച് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ഇരുന്നൂറിലധികം സ്ത്രീകളാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

Top