പ്രതിഷേധത്തിനൊടുവില്‍ അനുമതി; കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടിലേക്ക് പ്രിയങ്കയെത്തി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ കാണാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ യുവാവിന്റെ വീട്ടിലേക്ക് പ്രിയങ്ക ഗാന്ധിയെത്തി.  പ്രിയങ്കയുള്‍പ്പടെ 4 പേര്‍ക്കാണ് യുപി സര്‍ക്കാര്‍ ഇന്ന് വൈകിട്ടോടെ യാത്രാനുമതി നല്‍കിയത്. നേരത്തെ പ്രിയങ്കാ ഗാന്ധിയെ യാത്രാമധ്യേ പൊലീസ് തടഞ്ഞിരുന്നു.

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. താന്‍ എവിടെപ്പോയാലും യുപി പൊലീസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. താന്‍ വീട്ടിലും ഓഫീസിലും അല്ലാതെ എവിടെ പോയാലും യുപി പൊലീസിന്റെ തമാശ തുടങ്ങുമെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

എന്തൊക്കെയായാലും താന്‍ ആ കുടുംബത്തെ കാണും. തന്നെ തടയുന്നത് ജനങ്ങളെ ബാധിക്കുമെന്ന് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു. എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന തന്റെ മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

അരുണ്‍ വാല്‍മീകി എന്ന യുവാവാണ് ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ ആരോഗ്യപ്രശ്‌നങ്ങളുള്ള യുവാവ് മരിക്കുകയായിരുന്നെന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

Top