ഒഴിയാന്‍ നിര്‍ദേശിച്ചതിനും മുന്നേ സര്‍ക്കാര്‍ വസതിഴിഞ്ഞ് നല്‍കി പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഒഴിയാന്‍ നിര്‍ദേശിച്ച ദിവസത്തിന് മുമ്പേ ഡല്‍ഹി ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതിയൊഴിഞ്ഞു കൊടുത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. വിവാഹശേഷം പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും ഇവിടേക്കാണ് താമസം മാറിയത്. പ്രിയങ്കയുടെ രണ്ട് മക്കളും ജനിച്ചത് ഇവിടെയാണ്.

ഈ വസതിയിലേക്ക് പുതുതായി താമസം മാറിയെത്തുന്നത് ബിജെപി എംപി അനില്‍ ബലൂനിയാണ്. ഈ വീട്ടിലേക്ക് പുതുതായി താമസിക്കാനെത്തുന്ന എംപി ബലൂനിയ്ക്ക് എല്ലാ ആശംസകളും ട്വിറ്ററിലൂടെ നേര്‍ന്ന പ്രിയങ്കാഗാന്ധി, ഒരു ദിവസം തന്റെ പുതിയ വീട്ടിലേക്ക് ചായ കുടിക്കാന്‍ വരണമെന്നും ക്ഷണിച്ചിരുന്നു.

ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ജൂലൈ ഒന്നാം തീയതിയാണ് നഗരവികസനമന്ത്രാലയം പ്രിയങ്കാഗാന്ധിയോട് ഈ വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഓഗസ്റ്റ് ഒന്നാം തീയതിയ്ക്കകം ഒഴിയണം എന്നായിരുന്നു ആവശ്യം. ഗുരുഗ്രാമിലെ താല്‍ക്കാലിക ഫ്‌ലാറ്റിലേക്കാണ് പ്രിയങ്കയും കുടുംബവും താമസം മാറുന്നത്.

Top