‘അഗ്നിപഥി’നെ ചോദ്യംചെയ്ത് പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: കരാറടിസ്ഥാനത്തില്‍ യുവാക്കളെ സൈന്യത്തില്‍ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതിയായ ‘അഗ്നിപഥി’നെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

സായുധസേനയിലേക്കുള്ള നിയമനത്തെ ബി.ജെ.പി എന്തിനാണ് തങ്ങള്‍ക്കായുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ അഗ്നിപഥ് പദ്ധതിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. പതിനെട്ട് വയസ്സ് തികഞ്ഞ കുട്ടികളെ നാലു വര്‍ഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണ്.

‘സായുധസേനയിലേക്കുള്ള റിക്രൂട്ട്മെന്‍റിനെ ബി.ജെ.പി സര്‍ക്കാര്‍ എന്തിനാണ് അവരുടെ പരീക്ഷണശാലയാക്കിമാറ്റുന്നത്. സൈനികര്‍ വര്‍ഷങ്ങളായി രാജ്യത്തെ സേവിക്കുകയാണ്. ഇതൊരു ഭാരമായാണോ സര്‍ക്കാര്‍ കാണുന്നത്?’ -പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ ചോദിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രിയങ്കയുടെ വിമര്‍ശനം. ‘നാലുവര്‍ഷത്തേക്കുള്ള ഈ നിയമനം തട്ടിപ്പാണെന്നാണ് യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്നവരും പദ്ധതിയെ തള്ളിക്കളഞ്ഞിരിക്കുന്നു’ -പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന നിയമനമാണ് ഇതെന്ന് മുന്‍ സൈനിക ഉദ്യോഗസ്​ഥരും പ്രതിരോധ വിദഗ്ധരും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമെന്നും അത് സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം .

Top