സമാജ് വാദി പാര്‍ട്ടിയുടേതും ബിജെപിയുടേതും ഒരേ രാഷ്ട്രീയം, വിമര്‍ശനമുന്നയിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമാജ് വാദി പാര്‍ട്ടിയുടേതും ബിജെപിയുടേതും ഒരേ രാഷ്ട്രീയമെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. ഒരേതരം രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇരു പാര്‍ട്ടികളുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ഒരേ അജണ്ടയാണ്. പരസ്പരം അതിന്റെ ഗുണഫലം ഇരുപാര്‍ട്ടികളും അനുഭവിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനാണെന്ന് പറഞ്ഞിട്ടില്ല. തുടര്‍ച്ചയായ ചോദ്യങ്ങള്‍ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റ മുഖം താന്‍ ആണെന്ന് പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

യുപിയില്‍ എന്റെ മുഖമല്ലാതെ മറ്റാരുടയെങ്കിലും കാണുന്നുണ്ടോ. എന്റെ മുഖമല്ലെ എല്ലായിടത്തും എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് യുപിയിലെ നേതാവ് താന്‍ തന്നെയെന്ന തരത്തിലുള്ള പ്രഖ്യാപനം പ്രിയങ്ക നടത്തിയത്.

Top