ഡൽഹി : ഉത്തർപ്രദേശിൽ അമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ പരാമർശത്തിനെതിരെ പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയ വനിതാ കമ്മീഷൻ അംഗത്തിന് ഈ മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ചോദിച്ചു.യു.പിയിലെ ബദൗന്‍ ജില്ലയിൽ ജനുവരി മൂന്നിനാണ് 50കാരിയായ അംഗൻവാടി ടീച്ചര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോൾ പൂജാരിയക്കമുള്ള സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വൈകിയ സമയത്ത് സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുകയില്ലായിരുന്നു എന്നായിരുന്നു ഈ വിഷയത്തിൽ വനിതാ കമ്മീഷന്റെ വിവാദ പരാമർശം. ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖിയുടേതാണ് പരാമർശം. സംഭവം വിവാദമായതോടെ ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.