“ഒരു സിനിമയെടുത്ത് ദേഹം മുഴുവൻ പൊള്ളി”; ഇനി ചരിത്ര സിനിമ എടുക്കില്ലെന്ന് പ്രിയദർശൻ

ചരിത്ര സിനിമകൾ ചെയ്യാൻ ഇനി താനില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ്‌ താനെന്നും ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

“ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ്‌ ഞാൻ. ദേഹം മുഴുവൻ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താൽ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്. അറബി ചരിത്രത്തിൽ നല്ലവനാണ്. ഏത് നമ്മൾ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാൻ ഇനി ചെയ്യില്ല”, എന്നാണ് പ്രിയദർശൻ പറഞ്ഞത്. താൻ ഏറ്റവുമധികം മിസ്സ്‌ ചെയുന്നത് ജഗതി ശ്രീകുമാറിനെയാണെന്നും അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ട് കട്ട് പറയാൻ മറന്ന് പോയിട്ടുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. മോഹൻലാൽ നായകനായി എത്തിയ ചിത്രം കുഞ്ഞാലി മരക്കാരുടെ കഥയാണ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ‘കൊറോണ പേപ്പേഴ്‍സ്’ ആണ് പ്രിയദർശന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗായത്രി ശങ്കർ ആണ് നായിക.

Top