പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി തത്കാലം തുടരാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് തത്കാലം തുടരാമെന്ന് സുപ്രീം കോടതി. പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചത്. പ്രിയ വര്‍ഗീസ് ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നല്കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. നിയമനം കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു.

തന്റെ നിയമനനടപടികള്‍ പൂര്‍ത്തിയായതായി പ്രിയ വര്‍ഗീസ് കോടതിയെ അറിയിച്ചു. നിയമനം തത്കാലം റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നാണ് അപ്പീലില്‍ വ്യക്തമാക്കുന്നത്. യൂജിസി ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.

Top