പറയേണ്ട ഇടങ്ങളില്‍ പറയേണ്ട സമയത്ത് പറഞ്ഞിരിക്കും; പൃഥ്വിരാജ്

pri

താരസംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ്. രാജി വെച്ച നാലു പേരെയും പൂര്‍ണമായും മനസ്സിലാക്കിയ ആളാണ് താന്‍. അവരുടെ തീരുമാനത്തെ ഞാന്‍ മനസിലാക്കുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന സ്വഭാവം എനിക്കില്ല. പറയേണ്ട ഇടങ്ങളില്‍ പറയേണ്ട സമയത്ത് പറയേണ്ടത് ഞാന്‍ പറഞ്ഞിരിക്കും.

ആ നാല് നടിമാരെയും കുറ്റപ്പെടുത്തുന്നവരുണ്ടാകും. എന്നാല്‍ താന്‍ അവരുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്ചപ്പാടാണെന്നും താന്‍ നടിമാര്‍ക്കൊപ്പമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നത്. എന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലീപിനെ പുറത്താക്കിയത്. ആ ക്രെഡിറ്റും എനിക്ക് വേണ്ട. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചെടുത്തതാണ്. ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാന്‍ എന്നെ ആരും ക്ഷണിച്ചിട്ടില്ല. ഇനി അങ്ങനെയൊരു അവസരം ഉണ്ടായാല്‍ ആലോചിച്ച് തീരുമാനിക്കും.

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ആക്രമിക്കപ്പെട്ടത്. അവരുടെ ധൈര്യത്തെ ബഹുമാനിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Top