പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം; കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന

ദില്ലി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേര്‍സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളന സമയത്ത് ദില്ലിയില്‍ സമരം നടത്താനാണ് തീരുമാനം.

ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിക്കാനിരിക്കെയാണ് തീരുമാനം. നവംബര്‍ 29 മുതലാണ് അടുത്ത പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്. ഇക്കണോമിക് ലോജികിന് വിരുദ്ധമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സൗമ്യ ദത്ത കുറ്റപ്പെടുത്തി.

സ്വയം സഹായ സംഘങ്ങളടക്കം സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള ആളുകളുടെ താത്പര്യത്തെ ഹനിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ ആകെ നിക്ഷേപത്തിന്റെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. രാജ്യത്തെ സാധാരണക്കാരന്റെ നിക്ഷേപങ്ങള്‍ സ്വകാര്യവ്യക്തികളുടെ പക്കലേക്ക് നല്‍കുന്നതാണ് കേന്ദ്രനയമെന്നും അവര്‍ വിമര്‍ശിക്കുന്നു.

നവംബര്‍ 24 ന് ഭാരത യാത്രയോടെയാണ് സമരം തുടങ്ങുക. ഇത് നവംബര്‍ 29 ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ അവസാനിക്കും. രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയത്.

Top