പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാം; അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാമെന്ന് ഹൈക്കോടതി. ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കോടതി ഉത്തരവ് ഇന്നുമുതല്‍ നടപ്പിലാക്കിയേക്കും.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെങ്കിലും തീര്‍ത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ നിലക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം അനധികൃത പാര്‍ക്കിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടാനാകില്ലെന്നു പോലീസ് നിലപാടെടുത്തിരുന്നു.
മുമ്പ് പാര്‍ക്കിങ് അനുവദിച്ചിരുന്ന പമ്പ, ഹില്‍ടോപ്പ് മേഖലകളെല്ലാം പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന നിലയിലാണെന്നറിയിച്ച് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് കോടതിയെ അറിയിച്ചിരുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പാര്‍ക്കിങ് അനുവദിക്കാനാവില്ല. നിലയ്ക്കല്‍-പമ്പ റൂട്ടിലെ വാഹനനിയന്ത്രണത്തിനുള്ള അധികാരം പോലീസിന് ആവശ്യമാണ്. പമ്പയിലേക്കു വാഹനങ്ങള്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ പ്രസ്താവന ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് കോടതി നിലപാടെടുത്തത്. ഇതനുസരിച്ച് ഹര്‍ജി ഇന്ന് പരിഗണിക്കവെ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് കോടതി സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

Top