ബസ് ജീവനക്കാരുടെ ക്രൂരത ;തളര്‍ന്നു വീണയാളേയും കൊണ്ട് ഓടിയത് അരമണിക്കൂര്‍, യാത്രക്കാരന്‍ മരിച്ചു

bus

കൊച്ചി: നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നു വീണ യാത്രക്കാരനേയും കൊണ്ട് കൊച്ചി നഗരത്തിലൂടെ സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. ട്രിപ്പുമുടങ്ങുമെന്ന കാരണം പറഞ്ഞ് പിന്നീട് വഴിയില്‍ ഇറക്കിയ യാത്രക്കാരന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു.

ശനിയാഴ്ചയാണ് സംഭവം. എം.ജി റോഡില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസില്‍ കയറിയ വയനാട് സ്വദേശി ലക്ഷ്മണന് ഷേണായീസ് ബസ് സ്‌റ്റോപ്പിനടുത്തുവെച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്. പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാകുകയും ചെയ്തു. ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചത്, അതുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ട്രിപ്പ് മുടക്കാന്‍ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം.

പലതവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാന്‍ തയ്യാറായില്ലെന്നും ഉണരുമ്പോള്‍ അയാള്‍ എഴുനേറ്റു പോവുമെന്ന് കണ്ടക്ടര്‍ പറഞ്ഞതായും ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ പറഞ്ഞു.

പിന്നീട് യാത്രക്കാരന്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് ഇടപ്പള്ളി പള്ളിക്കുമുമ്പില്‍ തളര്‍ന്നു കിടന്ന ലക്ഷ്മണനെ ഇറക്കിവിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മണന്‍ മരിച്ചു.

ലക്ഷ്മണന്റെ ബന്ധുക്കള്‍ എളമക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം

Top