‘അമ്മേ, വേഗം മാറിക്കോ, ഇല്ലേ ചെമ്പില്‍ കയറി പോകേണ്ടി വരും’; മല്ലികയ്ക്ക് പൃഥ്വിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നടി മല്ലിക സുകുമാരനെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ചെമ്പിലിരുത്തി രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് ഏറെ പരിഹാസത്തിന് വഴിതുറന്നിരുന്നു. നിരവധി ട്രോളുകളാണ് ഇതിനെ ചുറ്റിപ്പറ്റി വന്നത്.

ഇത്തവണ ഓഗസ്റ്റ് 15 ന് പ്രളയാനുഭവം ഓര്‍ത്തെടുത്തിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കനത്തപ്പോള്‍ തന്നെ മകന്‍ പൃഥ്വിരാജ് വിളിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മല്ലിക പറഞ്ഞു. ഒരു മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച്ച രാത്രി പൃഥ്വിരാജ് വിളിച്ചു പറഞ്ഞു ‘അമ്മേ.നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ..അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും. ഒന്ന് പേടിപ്പിക്കാതിരിയടാ..എന്ന് പറഞ്ഞാണ് ഞാന്‍ ഫോണ്‍ വെച്ചത്’-മല്ലിക പറഞ്ഞു.

മൂന്നുവര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്നായിരുന്നു മല്ലികയുടെ പരിഹാസം. ഇതിന്റെ ചുവടുപിടിച്ചായിരുന്നു സോഷ്യല്‍ മീഡിയ മല്ലികയുടെ ചെമ്പിലെ യാത്രയ്‌ക്കെതിരെ ട്രോളുമായി രംഗത്തെത്തിയത്.

Top